http://jayanedakkat.blogspot.com/

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അവൾ അതിവേഗ പാതയിലെ ചൂണ്ടൽക്കാരി

വേഗബോധമേ ഇല്ലാത്തത്രയും
വേഗതാലഹരിയിൽ ത്രസിക്കുമ്പോൾ
പാതയുടെ വീതിയൊന്നും ഓർത്തേക്കില്ല
ഇരുവോരങ്ങളിലേയും
മരങ്ങളേയും കെട്ടിടങ്ങളേയും കൂടി
സർവ്വ രൂപങ്ങളേയും അമൂർത്തമാക്കിമാറ്റാനുള്ള
ത്വരയാണപ്പോൾ,
വേഗമാന്ത്രികവടി ചഴറ്റി
സർവ്വവും മായയാക്കിമാറ്റാനുള്ള
ചോദനയാണീ കാറോട്ടം.

വീതിയും വേഗവും നീളവും കൃത്യമായുള്ള,
ഗതാഗത നിയമങ്ങളുടെ കൈയ്യും കാലും
പുറത്തിടാതെയുള്ള,
ഒരു നെടും പാത
അപായചിഹ്നങ്ങളുടെ കുറ്റിയും പറിച്ച്
പറന്നുവരുന്നതും,
വേരുകളുടെ ശ്മശാനമായൊരു മരുഭൂമി
ചുടുകാറ്റോടെ അനുഗമിക്കുന്നത്
ദു:സ്വപ്നംകണ്ടുണ്ടായ നിർത്തലുകളുമുണ്ടാകും.

വേഗമദ്ധ്യേ
പ്രകൃതി ബലങ്ങളിൽ നിന്നെല്ലാം
സ്വതന്ത്രമായി ലഹരിയിൽ മുഴുകവേയായിരിക്കും
മരങ്ങൾക്കും വയലുകൾക്കും വേണ്ടി
ചുറ്റിവളയാൻ തയ്യാറായ പാതകളെക്കുറിച്ചുള്ള
പഴങ്കഥകൾ പറഞ്ഞിരുന്നവളെ ഓർമ്മവരിക.
ചൂണ്ടൽകൊളുത്തു തറഞ്ഞ
മീനിനെപ്പോലെയാകും പിന്നെ ഓട്ടം
പിന്നെയൊരിടത്തുനിന്നു
ചെകിളകൾക്കിടയിലെ കൊളുത്തിനെ
സ്വയം ഊരിയെറിഞ്ഞ്
ആഴത്തിലേക്ക് ഊളയിടുമ്പോൾ
രക്തത്തുള്ളികൾ ജലത്തിൽ കലരും
പ്രഭവങ്ങളില്ലാത്ത ജലം
രക്തവാർച്ചയെ ശമിപ്പിക്കും
ആഴത്തിൽ വച്ച് നാരായവേരുകളെ കണ്ടുമുട്ടും
വെള്ളം തിരഞ്ഞുകൊണ്ടുള്ള വേരുകളുടെ
സാവധാനയാത്ര കാണും
അവ ജലകണികകൾക്ക് അടയിരിക്കുന്നതും
വെള്ളം പിറക്കുന്നതും കാണും


2 അഭിപ്രായങ്ങൾ:

  1. നന്ദി, ജയന്‍ ഇത്രയ്ക്കു മനോഹരമായ
    ഒരു കവിത നല്‍കിയതിന്‌....
    ഓണാശംസകളോടെ.....

    മറുപടിഇല്ലാതാക്കൂ
  2. i do not want to say kalakki, ugran...
    but would like to say that your works have a difference in making and applying metaphors.
    i enjoyed pradhamam madhuram and podinju...
    thanks,
    faizal

    മറുപടിഇല്ലാതാക്കൂ