http://jayanedakkat.blogspot.com/

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

നക്ഷത്രമായി മാറിയ പെണ്‍കുട്ടി


June 17, 2010 at 7:26pm

ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ
പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം

ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്ടതില്ല
ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.

നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും
നിധികളും രൂപംകൊള്ളുന്നു.

ഭൂമിയുടെ ആഴങ്ങളില്‍നിന്നും
നീ പറിച്ചെടുത്ത നിന്‍റെ
നാരായവേരിന്‍റെ ഒരറ്റം
നിന്‍റെപൊക്കിള്‍കൊടിയില്‍
കാണുന്നുണ്ട്

മറുതല ആദിമതയോടെ
ഒരുക്കി ഒതുങ്ങിയ ഉടലില്‍
ഒളിഞ്ഞിരിപ്പുണ്ട് ,
ഓരോ അണുവിലും അണിഞ്ഞിട്ടുണ്ട്

ക്ലാവുപച്ച ഘടികാരം
സമയത്തെ കുറേശ്ശെ കുറേശ്ശെ
മെല്ലെ മെല്ലെ
നിമിഷങ്ങളാക്കി പുറത്തു
വിടുന്നതുപോലെ

ഒരു നാളമായി
തപം ചെതിരുന്ന യാഗാഗ്നി
റാമ്പില്‍പ്രകാശവേഗത്തില്‍
കാമറ ഫ്‌ളാഷുകൾ

ചിലനേരങ്ങളില്‍ പ്രകാശിക്കുവാന്‍
അനുവധിച്ചുകൊണ്ട്
നിന്നിലും വിളക്കുകളിലും
സൂര്യചന്ദ്രന്മാരിലും
പ്രകാശത്തെ ആരോ തടഞ്ഞുവച്ചിട്ടുണ്ട്

നടുവരമ്പെന്ന റാമ്പില്‍
വിളഞ്ഞ പാടമല്ല ചുറ്റുമെങ്കിലും
അക്കരെയുള്ള
വിദ്യാലയത്തിലേക്കല്ല യാത്രയെങ്കിലും
തോളില്‍പുസ്തകസഞ്ചിയല്ല
പട്ടുപാവാടയുടെ പരസ്സ്യമല്ല
പഞ്ചവാദ്യങ്ങള്‍ പശ്ചാത്തലവുമല്ല

'നാടകം തുടങ്ങാന്‍ നേരമായി
ഒരുങ്ങിക്കഴിഞ്ഞില്ലേ നീ ?'
എന്ന് ആദിയില്‍ വചനമുണ്‍ടായി

ബ്യൂട്ടീഷ്യന്‍മാര്‍ ഋതുക്കളെപ്പോലെ
നിന്നില്‍ വിതാനിക്കുന്നു.
ഒരുക്കി മതിയായില്ല ആര്‍ക്കും
ഒരുങ്ങി മതിയായില്ല നിനക്കും
ഒരുങ്ങിയില്ലിനിയും നിന്‍റെ വസ്ത്രങ്ങള്‍
പച്ചനിര പായലും
പടവുകളുമുള്ള പാവാടകള്‍.

നൃത്തമായി മാറിയ ജഘനതാളം
ജാഗരൂകമാകുന്നു പാടം

ജഘനത്തെ ചൂണ്ടുവിരലാക്കി കുസൃതി കാട്ടി
കാന്തത്തിനും കാന്തപ്പൊടിക്കുമിടയില്‍
കടലാസ്സിട്ട് കുറ്റിമീശ കാന്തപ്പൊടികളേ...
ഓടിക്കളിക്കടാ കുഞ്ചിരാമാ.....

ക്യാമറകളിലും നക്ഷത്രങ്ങളിലും
പ്രകാശത്തെ കയറിക്കൂടാന്‍ അനുവധിച്ചത്
നിനക്കു തുണയായിട്ടുണ്ട്
ക്ലേശമൊട്ടുമില്ലാതെ അവ
പിന്നെയും നിന്നെ പ്രകശിപ്പിക്കുന്നു
തൂവാന്‍ വെമ്പി തുമ്പുകളിലെല്ലാം
വെള്ളം പോലെ.

അവസാനമില്ലാത്ത റാമ്പില്‍
നടന്നു നടന്നു തളര്‍ന്നിട്ടോ?
പറിഞ്ഞുയര്‍ന്നുപോയി നീ
നാരായവേരു നീരു തേടുന്നതറിയാതെ
പിറയായും താരകമായും.