http://jayanedakkat.blogspot.com/

2010, മാർച്ച് 15, തിങ്കളാഴ്‌ച

ഞങ്ങളന്യോന്യം പിടയുന്നു 2006

2006
ഇനിയൊന്നും പറയാനില്ലേ?
ഇനിയൊന്നും പറായാനില്ലേ-
എന്ന്  സദാ
 ചോദിക്കുന്നൊരുപെണ്‍കുട്ടിയുണ്ട്.
സംസ്കൃതം ക്ലാസ്സുകളുടെ
പുരാതനമായ ഇറയത്തുനിന്ന്
യുദ്ധങ്ങള്‍ കൊണ്ട് പരുഷമായ
ചരിത്ര ഇടനാഴിയിലെത്തിയ
സഞ്ചാരിയാണിവള്‍.
 ലൗകികയുദ്ധത്തിനും വൈദിക സംസ്‌കൃതത്തിനും
ഇടയിലെ ചുവന്ന ഇടനാഴി.
പൂക്കളേയും പൂമ്പാറ്റകളെയും പറ്റി
പരീക്ഷകളേയും പുസ്തകങ്ങളേയും കുറിച്ച്,
പുതുവല്‍സരത്തെപറ്റി
അവളെപറ്റി,എന്നെപറ്റി,
പുതിയ പോരാട്ടങ്ങളെപറ്റിയൊക്കെ
അവളോട്  പറഞ്ഞിട്ടുണ്ട്
ഓര്‍ത്തു നോക്കുമ്പോള്‍ ഇനിയൊന്നും -
പറയാന്‍ ബാക്കിയില്ല.
അവൾക്കും
പിന്നേയും  ഇനിയൊന്നും പറയാനില്ലേ...
 ഇനിയൊന്നും
പറയാനില്ലേ.. എന്ന് അവൾ
ചോദിക്കുന്നതെന്തിനാണ്?
ഞാനവളോടിനി എന്തായിരിക്കാം പറയേണ്ടത്?.
ഇരയും വേട്ടക്കാരനും സഹകരിക്കുന്നതിനെ പറ്റി***
ചോദിച്ച് അവള്‍ ഒരിക്കൽ  ഞെട്ടിച്ചിട്ടുണ്ട്.
ദിവസം മുഴുവന്‍ ഒപ്പമുണ്ടാവുകയും
കാണുകയും സംസാരിക്കുകയും ചെയ്തിട്ട്
സന്ധ്യക്ക് രണ്ടായ് പിരിഞ്ഞ് വീടെത്തിയില്ല
അവളുടെ വിളി വീട്ടില്‍ പറന്നു കളിക്കുന്നു.
നാളെ കാണില്ലേ... നാളെ കാണില്ലേ...
 എന്ന്ചിറകടിക്കുന്നു.
ഒരു രാത്രി കഴിയുവാന്‍ പിടയുന്നു.
** ** ** ** ** ** ** **
ചുവന്ന ഫൈബര്‍  കസേരകളുടെ
  സദസ്സില്‍ ഞാനും.
മുന്‍പില്‍ വേദി
വേദിയിലേക്ക് പഴകിയ മരപ്പടവുകള്‍
വേദി വാക്യാർത്ഥസദസ്സ്
പോരാട്ട പ്രസംഗ വേദികളിൽ
പരിചയിച്ച എനിക്കുമുന്‍പില്‍
ഈ വേദി പുരാവസ്തു.
മയില്‍നീലപ്പാവാടയെ
ഇരു  തള്ളവിരലും ചൂണ്ടുവിരലും കൊണ്ടു-
യര്‍ത്തിപ്പിടിച്ച്
 നടന്ന് നടന്ന്...
വേദിയില്‍ ആ നൃത്തം അവസാനിച്ചു.
പിടഞ്ഞുവോ  ഞാൻ ...?
ഇല്ലെന്നു മുഷ്ടി  ഉയര്‍ത്തി.
 വേദിയില്‍ അവള്‍ ശ്രുതിസംഗീതം

ഇടനാഴികളില്‍ ഞാനുയര്‍ത്തിയ
മുദ്രാവാക്യങ്ങളൊക്കെയും
എന്റെ തൊണ്ടയെ
 പരുക്കനാക്കിയിരിക്കുന്നു.
ഇത്രയും നാളെന്റെ നിഴലായ് നടന്ന
ഈ സംഗീതത്തിനു
ഞാനെന്ത് പകരം നല്‍കും.
---------------------------------------------
"ഇരയും വേട്ടക്കാരനും സഹകരിക്കുമ്പോള്‍ ഇല്ലാതാകുന്നത് ഇര" എം. എന്‍. വിജയന്‍

1 അഭിപ്രായം:

  1. ഞാനവളോടിനി എന്തായിരിക്കാം പറയേണ്ടത്.
    എന്തിനെ പറ്റിയും പറയാം. പറഞോളുന്നെ

    മറുപടിഇല്ലാതാക്കൂ