http://jayanedakkat.blogspot.com/

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ഉപലബ്ധികാത്ത്

ഉപലബ്ധിയായി കിട്ടിയ
ഉയിരും ഉടലും ഉപേക്ഷിച്ച്
പ്രജ്ഞാനം മാത്രമായിരിക്കുന്നിപ്പോള്‍
പ്രിയ കവി.

ഉടല്‍കൊണ്ടു മൂടിയൊരു
ദ്യുതിപോല്‍
അരയും തലയും വാലുമില്ലാത്ത
ക്രമരഹിത സ്ഫുലിങ്കമായിരുന്നു കവിതകള്‍.

നിഷ്കാമ മിന്നിത്തിളക്കങ്ങള്‍,
ധ്റുതിപ്പെട്ടണയുന്ന അവസാന
പതിതനും വേണ്ടിയൊരു
കൈനീട്ടു ശക്തി.

പാതി പിറന്ന കവിത
ചങ്കുകളില്‍ കുത്തിയിറക്കി
പാതിചൂടാറിയ ശവശരീരത്തെ
തുലാമഴകൊള്ളാന്‍ തെരുവിലുപേക്ഷിച്ച്
കവിതയെഴുതിയ കടലാസുവഞ്ചിക്കു പിറകെ
ശാശ്വതമായ നിയതികളിലേക്ക്
മനനം ചെയ്യാനിറങ്ങിയതോ ?

പാതിപിറപ്പും
പാതിചൂടും പിടപ്പും
തീക്കുരുന്നു നീ.
മഴയിലൂടങ്ങിനെ
തെരുവിലൂടങ്ങിനെ

ഒരുവ്യവഹാരം മാത്രം ബാക്കിയിനി
ശവസംസ്കാരം
നിന്റെ ഉടലാര്‍ക്ക് ഉപലബ്ധിയാകും?
-----------------------------------
അന്തരിച്ച പ്രിയ കവി അയ്യപ്പനെ സ്മരിച്ചുകൊണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ