http://jayanedakkat.blogspot.com/

2010, ജനുവരി 21, വ്യാഴാഴ്‌ച

നീലകാലങ്ങള്‍

ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ-
കാലമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടു
നീലച്ചദങ്ങല്‍ മരു ഉഷ്ണത്തില്‍
പൂത്തുമദിക്കുകയാണു.
ചുട്ടുപഴുത്താല്‍ മാത്രം പഴുക്കുന്ന പഴങ്ങള്‍
തീക്കട്ടപോലെ തിളങ്ങുന്നു.
ഉഷ്ണത്തിനായി തപസ്സുചെയ്യുന്ന
ഒരു ഇടവും കുറെ ചെടികളൂടെയും കാലം.
ഒരിടത്ത്
മഴപെയ്തുപെയ്തു തണുപ്പിച്ചാല്‍‍മാത്രം
പൂക്കുന്ന വമന്തമുണ്ടു,
ഓണമുണ്ടാകാന്‍ തക്കവണ്ണം
കര്‍‍ക്കിടകം കടുത്തുപെയ്യുന്നിടം
അവിടെ
മഴയോലകള്‍ വകഞ്ഞുമാറ്റി
മരങ്ങളും വിശ്വാസങ്ങളൂം പിഴുതുമാറ്റി-
തളംകെട്ടി നിര്‍‍ത്തിയിടത്ത്
നീരാവിക്കുളിയും ശീതളപാനീയവുമുണ്ട്.

നീലം
മിനുമിനുത്ത നീലം
ഒരുനുള്ളു നീലം മുക്കിയ ശുഭ്ര വസ്ത്രം
വെള്ള വലിച്ച,
കുട്ടാടന്‍ പാടത്തെ
കടച്ചേറുകൊണ്ടൂണ്ടാക്കിയ ഇഷ്ടിക ചുമര്‍
നീലം മുക്കിയിരുന്ന കാലം
നീല ഭൃംഗങ്ങള്‍വട്ടമിട്ടു പറക്കുന്നുണ്ട്
ഋതുനിവൃത്തിയായ ചെടികളാനെന്നറിയാതെ
ഋതുക്കളൊന്നും സന്ദര്‍ശിച്ചിട്ടില്ലാത്ത
സാധ്വികളുടെ താഴ്വാരത്തില്‍
നന്ത്യാര്‍വട്ടം നീലഭങ്ങളെ കാത്തിരുന്ന കാലം.
സാമ്പത്തിക മന്ദ്യകാലത്ത്
പ്രണയവും ഷോപ്പിങ്ങ്മാളുകളും
ആക്ക്വ്വേറിയങ്ങളെ പോലെ
അതില്‍
പൂച്ചൂടി, ഗപ്പി,ഗൗരാമി,ഗോള്‍ഡ്ഫിഷ്
ബ്രാലു പാറ്റിയ ചെമ്പട
ഇരകോര്‍ത്ത
നിയോണ്‍
ചൂണ്ട്ല്‍കൊളുത്തുകള്‍.
നീലനീരജദളങ്ങളും വ്ലോഗുകളും
തുന്നിയ കടിപ്രദേശം
ഉടഞ്ഞാണില്‍
നയതന്ത്രജ്ഞതയുടെയും സാംങ്കേതികയുടെയും
പരസ്യം പതിച്ചുകൊണ്ടുള്ള
പ്രകോപനപരമായ അന്നനട.
വിശാലവിപണിയുടെയും
സാമ്പത്തിക താല്പ്പര്യങ്ങളുടെയും
കടിഞ്ഞാണുള്ള സമരസകാലം.

1 അഭിപ്രായം: